തലപ്പത്ത് വീശിയടിക്കുന്ന ചുവപ്പ് വെളിച്ചവും‘നിലവിളി’ശബ്ദവുമുള്ള വെളുത്ത വണ്ടിയില്‍ ആശുപത്രിയിലേക്ക് പായുമ്പോള്‍ ദേഹം നുറുക്കുന്ന വേദനയിലും ഓഹോ, ഒടുക്കം താന് ഈ വണ്ടിയിലും സഞ്ചരിച്ചിരിക്കുന്നു എന്ന അകനിന്ദയായിരുന്നു ഹരിദാസന്.
അത്യാസന്നവിഭാഗത്തില്‍ എക്സ്റേയും ടെസ്റ്റുകളും കഴിഞ്ഞു ശസ്ത്രക്രിയ കാത്തുകിടക്കുമ്പോള്‍, തന്നെ ശസ്ത്രമുറിയിലേക്കു കൊണ്ടുപോകാനുള്ള വണ്ടി വരുന്നത് അയാള് കൌതുകത്തോടെ കണ്ടു. ദീര്‍ഘചതുരാകൃതിയില്‍ ഒരു ഇരുമ്പുമേശ. കാലുകള്ക്ക് കീഴില്‍ നാലുഭാഗത്തേയ്ക്കും വെളിവില്ലാതെ തിരിഞ്ഞു കളിക്കുന്ന നാല് ചെറിയ ഇരുമ്പു ചക്രങ്ങള്‍. മേശവണ്ടി എന്ന് പറയാം. മേശവണ്ടിയെ അയാള് പരിശോധിച്ചു. ഒരു പത്രാസുമില്ല. ആഡംബരവുമില്ല. വിനയമുള്ള വെള്ളവിരിപ്പു മാത്രം. രോഗി വെള്ളവിരിക്ക് മുകളില്‍ കിടക്കണം. പിന്നീട് വെള്ളവിരി രോഗിയ്ക്ക് മുകളില്‍ കിടക്കും. സംഗതി ലളിതം. ശസ്ത്രമുറിയില് നിന്ന് പുറത്തേയ്ക്ക് വരുമ്പോള്‍ ശരീരത്തോട് സമ്മര്‍ദ്ദങ്ങളും ആത്മാവിനോട് സംഘര്‍ഷ ങ്ങളും ബാധയൊഴിയുന്നതിനാല് ഭാരവുമുണ്ടാവില്ല. അത് കൊണ്ടായിരിക്കും മേശവണ്ടി യ്ക്ക് ദൈവം തീരെ ചെറിയ ചക്രങ്ങള് സങ്കല്പിച്ചത്.
ഭാര്യ അടുത്തുവന്നപ്പോള്‍ അവള് എങ്ങനെയാണ് എത്തിയതെന്ന് അയാള് തിരക്കി. പ്രസാദും ഗാനയും അമ്പലത്തിലേക്ക് നേരത്തെ കാറുമെടുത്തു പോയെന്നും അതിനാല്‍ മുന്നുവിന്റെ ആക്ടീവയിലാണ് വന്നതെന്നും രുക്കു പറഞ്ഞു. അപ്പോള്‍ മുന്നു എങ്ങനെ ജോലിക്കുപോകും? അയാള് വീണ്ടും ചോദിച്ചു., അവള് ഗാനയുടെ ജുപ്പീറ്ററിലാണ് പോകുന്നതെന്ന് കേട്ടപ്പോള്‍ അയാള്ക്ക് സമാധാനമായി. ആര് എങ്ങോട്ട് പോയാലും പോകുന്ന വണ്ടി ഏതാണെന്ന് അയാള് അറിഞ്ഞു വെയ്ക്കും. ഒന്നിനുമല്ല. റോഡില്‍ എവിടെയെങ്കിലും ഏതെങ്കിലും സ്കൂട്ടര് മറിഞ്ഞു തലകുത്തിക്കിടക്കുന്നത് കാണുമ്പോള്‍ ഗാനയോ മുന്നുവോ എന്ന് അറിയാനെങ്കിലും വേണ്ടി. ഇരുവരും സാമാന്യം നല്ല വേഗതയിലാണ് വണ്ടിയോടിക്കുന്നത്. ഒരു കൂട്ടിയിടി മുന്നില്‍ കാണാനുള്ള വെളിവ് രണ്ടിനുമില്ല. സ്പീഡ് കുറച്ചു പോകാന്‍ ആയിരം വട്ടം പറഞ്ഞു തോറ്റതിനാല്‍ ഇപ്പോള് ഒന്നും പറയാറില്ല. പെട്രോളും ഡീസലും വേറെയാണെന്നുപോലും അറിയില്ല. പമ്പില്‍ പെട്രോള്‍ മെഷീന് മുന്നില്‍ തിരക്കും ഡീസല്‍ മെഷീന് മുന്നില്‍ ഒഴിവും കണ്ടപ്പോള്‍ ഗാന ഡീസല്‍ മെഷീന് മുന്നില്‍ വണ്ടി നിര്ത്തി നൂറു രൂപയ്ക്ക് അടിക്കാന്‍ പറഞ്ഞത്രേ. പയ്യന് അടിക്കില്ലെന്നു പറഞ്ഞപ്പോള്‍ വഴക്കുമായി. മാനേജര്‍ ഓടിവന്ന് മാമിന്റെ സ്കൂട്ടര് പെട്രോളില്‍ ഓടുന്നതാനെന്നും ഡീസല്‍ അടിച്ചാല്‍ എഞ്ചിന് കമ്പ്ലൈന്റ് അകുമെന്നുമറിയിച്ചപ്പോഴാനു മാം അടങ്ങിയത് ഗാനയും മുന്നുവും പരസ്പരം മത്സരിച്ചു സ്കൂട്ടര് ഓടിക്കുന്നത് കണ്ടാല്‍ മതി അയാളുടെ കാറ്റുപോകും. മാത്രവുമല്ല. ആളൊന്നുക്ക് ഒന്നര വാഹനമുള്ള വീടാണ്. ചിലപ്പോള് ഏതെങ്കിലും ഒരു വണ്ടി ആരും എടുക്കാതെ ഇരുന്നുപോകും. എന്നിട്ട് വല്ലകാലത്തും തോന്നുമ്പോള്‍ ചെന്ന് സ്റ്റാര്ട്ടാക്കും. എവിടുന്നു സ്റ്റാര്ട്ടാകാന്‍? ബാറ്ററി ഡൌണ്‍. പിന്നെ ആരും ആ ഭാഗതെയ്ക്കെ നോക്കില്ല. അയാള് വേണം, അത് നന്നാക്കിക്കാന്‍. അയാള്ക്കതിഷ്ടവുമാണ്. മുറ്റം നിറയെ വാഹനങ്ങള് അങ്ങനെ തലങ്ങും വിലങ്ങും കിടക്കണം. ഒന്നിനുമല്ല. ഒരു മന:സുഖം. അപ്പോഴൊക്കെ ചവിട്ടിയാല്‍ നീങ്ങാത്ത ഒരു പന്ന ഹെര്ക്കുലീസിന്റെ തുരുമ്പിച്ച ഓര്‍മ്മകള്‍ കണ്ണീരോടെ അയാളുടെ ഉള്ളില്‍ കുത്തിയൊഴുകും. പ്രസാദിന്റെ പുതിയ ബുലട്ടു ട്രാഫിക്കില്‍ കാണിച്ചു നമ്പര്‍ എടുത്താലെ അവന് കാര്‍സവാരി ചുരുക്കുകയുള്ളൂ. നമ്പര്‍ എടുക്കാത്തത് അവന് ഒരു സൌകര്യമായുഇ കാണുകയാണ്. ഉം. ചെന്നിട്ടാകട്ടെ.... അയാള് ജാലകത്തിന് വെളിയിലേക്ക് നോക്കി. നേരെ മുമ്പില് മേല്പാലറോഡിലൂടെ പോകന്ന വാഹന ങ്ങള് കാണാം. അതിവേഗത്തില്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി ഇടമുറിയാതെ പായുകയാണ്. അതങ്ങനെ പാഞ്ഞുകൊണ്ടിരിക്കണം. പെട്ടെന്ന് അക്കൂട്ടത്തില്‍ ഒരു വണ്ടിയുടെയന്ത്രം അപ്രതീക്ഷിതമായി നിന്നുപോകാന്‍ പാടില്ല. നിന്നുപോയാല്‍ പുറകെ വരുന്ന വാഹന ങ്ങള് പരിഭ്രമിക്കും. വെട്ടിച്ചുമാറ്റും. ഇടിയ്ക്കും . പുറകെ പുറകെ കൂട്ടയിടി. യന്ത്രം നിന്ന വണ്ടി തീപിടിച്ചു, തെറിച്ചു മേല്പ്പാലത്തില്നിന്ന് താഴേയ്ക്ക്. ജഗജഗജഗ. ഞെട്ടിച്ച ഓര്‍മ്മകളില്‍ നിന്ന് എന്നപോലെ ജനലില്‍ നിന്ന് അയാള് കണ്ണുകള്‍ പറിച്ചു.
എങ്ങനെയൊക്കെയോ മേല്പ്പാലം കയറിവരുന്ന വാഹനങ്ങള് ഇറക്കമിറങ്ങുന്ന കാഴ്ച മാത്രമേ ആശുപത്രി ജാലകം അയാളെ കാണിച്ചിരുന്നുള്ളു. അതിവേഗം ഓടിയിറങ്ങുന്ന വണ്ടികള്‍ അതിനുമുമ്പ് ക്ലേശിച്ചു പാലം കയറിവരുന്നതും പാലത്തിനു മുകള്ത്തട്ടിലെത്തി ഗിയര്‍ മാറ്റി നിശ്വസിക്കുന്നതുമായ കാഴ്ചകള്‍ മറ്റുള്ളവരുടെ ഭൂതകാലം പോലെ അയാള്ക്ക് അന്യമായിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി കയറിവരാത്ത ദിനരാത്രങ്ങളുടെ കയറ്റങ്ങള്‍.
ഇപ്പോള് ഇറക്കമിറങ്ങുകയാണ്. ഒന്നും ചെയ്യാനില്ല. ആക്സിലേഷന്‍ വേണ്ട. ചുമ്മാ ഇരുന്നു കൊടുത്താല്‍ മതി. അയാള് ആ വാഹനങ്ങള് നോക്കിയിരുന്നു. എന്തെല്ലാം തരം വണ്ടികള്‍. അതില്‍ ഏതാനും ചില ഇനങ്ങള്‍ താന് ഓടിച്ചിട്ടുണ്ട് എന്നയാള്‍ തലകുലുക്കിക്കൊണ്ട് അഹങ്കാരം കൂറി.........
ഹരിദാസന് ആദ്യമായി ഉരുട്ടിയ ഇരുചക്രവാഹനത്തിന്റെ ചക്രങ്ങള് ഈര്‍ക്കിലിയില്‍ കോര്‍ത്ത വലിപ്പവ്യത്യാസമുള്ള രണ്ടു വെള്ളക്കകളായിരുന്നു. ആ വെള്ളക്കവണ്ടി അന്ന് അയാളുടെ ഭാര്യയായിരുന്നു. പച്ചോല കൊണ്ടു ഒരു മേലാപ്പും ഉണ്ട്. മാവില വളച്ചു കുത്തിയതാണ് വണ്ടിയുടെ ബോഡി. അച്ഛന് ആഴത്തില്‍ തടമെടുപ്പിച്ച തെങ്ങിന് ചുവടുകളില്‍ ഇറങ്ങിയും തിരികെ ചുരം കയറിയും ആ വെള്ളക്ക വണ്ടി വീടിനുചുറ്റും ഒരുപാട് ലോങ്ങ് ഓടിയിട്ടുണ്ട്. പിന്നീടാണ് വിഷുമാറ്റച്ചന്തയില് നിന്ന് അച്ഛന് വാങ്ങിക്കൊടുത്ത ചുവന്ന ചെറിയ മരച്ചക്രങ്ങളും മഞ്ഞപ്പിടിയുമുള്ള വണ്ടി ഉന്തിയത്. ഒരു സുന്ദരി ഭാര്യ. മരച്ചക്രവണ്ടിയ്ക്ക് ചില്ലറ യന്ത്രപ്പണിയുണ്ട്. ചക്രമുരുളുമ്പോള്‍ അതിന്റെ തലപ്പത്ത് ഒരു കുതിര ഇരുന്നു ചാടും. ഉപേക്ഷിയ്ക്കപ്പെട്ട വെള്ളക്കവണ്ടി തലേന്നത്തെ പകല് പോലെ ജീവിതത്തില്നിന്ന് അപ്രത്യക്ഷമായി. ആ ദിനങ്ങളില്‍ ഇടയ്ക്കെപ്പോഴോ, തെങ്ങിന് തടത്തില്‍ മരവിച്ചുകിടന്ന വെള്ളക്കവണ്ടിയുടെ മൃതദേഹം കണ്ടപ്പോള്‍ നാണക്കേട് തോന്നി, അത് വലംകാലിലെ പെരുവിരലിനും രണ്ടാം വിരലിനും ഇടയില്‍ ഇറുക്കിയെടുത്തു ആകാവുന്നത്ര ദൂരേയ്ക്ക് കാലെറിഞ്ഞു വിക്ഷേപിച്ചു. വീട്ടിലെ ഇളയ അംഗവും അച്ഛന്റെ ചക്കരമോനും ആയിരുന്ന കാലത്ത് മറ്റു പല കാര്യങ്ങളിലും എന്നപോലെ വീട്ടിലെ സ്ഥിരം കടയില്പോക്കുകാരപദവിയും ഹരിദാസന് സ്വയം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ ട്യൂബില്ലാത്ത പഴയ സൈക്കിള്ടയര് ആയിരുന്നു വാഹനം. മരച്ചക്രവണ്ടി എന്നോ മണ് മറഞ്ഞശേഷം ആ ടയറായിരുന്നു അയാളുടെ കൂട്ടുകാരി. റേഷന്‍ ഷാപ്പിലേക്കും കുഞ്ഞുമക്കാരിന്റെ പലചരക്കുകടയിലേക്കും പ്ലാവിലയ്ക്ക് അച്ചപ്പറങ്കിയുടെ അടുത്തേയ്ക്കും എന്നും നത്തോലി മാത്രം വില്ക്കുന്ന അല്ലിയരയത്തിയുടെ മുന്നിലേയ്ക്കും മറ്റും ദിവസത്തില്‍ പലപ്രാവശ്യം ഓടിയിരുന്നത് ഒരു ചെറിയ വടിക്കഷണം കൊണ്ട് ആ വളവളയന് ടയറില്‍ തട്ടി ഒപ്പം വളവളാന്നു ഓടിച്ചുകൊണ്ടായിരുന്നു. ചങ്ങാതി ജോയിക്ക് അതിലും നല്ല ബലവും ഭംഗിയുമുള്ള ടയറുകള്‍ സ്വന്തമായിരുന്നു. കുഞ്ഞുന്നാളിലേ തനിക്കു കിട്ടുന്നതെല്ലാം – എല്ലാം – എന്തെങ്കിലും കുറ്റവും കുറവും ഉള്ളതായിരിക്കുമെന്നത് ജീവിതാനുഭാവമായതി നാല് ഹരിദാസന് ടയറിന്റെ വളവളപ്പു ഒരു വിഷയമായില്ല. ആ ടയറിനോട് ചേര്ന്നു ഇടയ്ക്കിടെ അഴിഞ്ഞുപോവുകയും മുറുക്കിക്കുത്തപ്പെടുകയും ചെയ്യപ്പെട്ടിരുന്ന രണ്ടു കുണ്ടിയും പിഞ്ഞിയ ഒരു ചാര നിക്കറിന്റെ മൌനനൊമ്പരങ്ങളുമുണ്ട്. അതും ഒക്കെ ഒരു കാലഘട്ടം. മേശ വണ്ടിയില്‍ കൊണ്ടുപോകാനുള്ള ആളുകള് അപ്പോഴും എത്തിയിരുന്നില്ല. അയാള് മുറിയുടെ മൂലയിലേക്ക് കൂര്പ്പിച്ചു നോക്കി. അവിടന്ന് തെളിഞ്ഞു വന്നു, അച്ഛന്റെ വലിയ ഹെര്കുലീസ് സൈക്കിള്‍. സൈക്കിളിന്റെ പോക്കമേയുള്ളൂ, അന്ന് ഹരിദാസന്. അത് അന്ന് ഓടിച്ച വിധം ആലോചിച്ചാല്‍ ചിരി വരും. ഒരു കൈ സീറ്റിലും മറ്റേ കൈ ഹാന്റിലിലും മുറുക്കിപ്പിടിച്ചു പിന്നെ ഇടംകാലിട്ടു അങ്ങ് ചവിട്ടിക്കൊടുക്കും. ഒളിച്ചുള്ള ഇടം കാല് സവാരി പെട്ടെന്ന് തന്നെ പിടിക്കപ്പെടു കയും നിരോധിക്കപ്പെടുകയുംചെയ്തു.
ആടിയ കാല് വെറുതെയിരുന്നില്ല. മണിക്കൂറിനു മുപ്പതു പൈസ (മോട്ടിച്ചതല്ല; ഇസ്ക്കിയതാണ്.) നിരക്കില്‍ ചെറിയസൈക്കിള് വാടകയ്ക്ക് എടുത്തു,നാടുചുറ്റി നടുവുളുക്കി. പിന്നെയത് വലിയ സൈക്കിളായി. അതെല്ലാം ഒടങ്കൊല്ലി വണ്ടികളായിരുന്നെന്നു അയാള് അറിഞ്ഞത് അച്ഛന് തോല്‍വി സമ്മതിച്ചു അര്ദ്ധമനസ്സോടെയും ഇവനൊരു ശകടാസുരനാണല്ലോ എന്ന പരിഹാസത്തോടെയും ഹീറോ സ്പോര്ട്സ് സൈക്കിള് വാങ്ങിക്കൊടുത്തപ്പോഴാണ്. തന്നെ ഒരു ‘വണ്ടിമൊതലാളി’യാക്കിയ ഹീറോയില്‍ വിമാനത്തില്‍ ഭാര്യയോടൊപ്പമെന്നപോലെ ഹരിദാസന് നാട്മുഴുവന്‍ കണ്ടു. .
അനന്തരം ഹരിദാസന്റെ കൌമാരം ലാംബ്രട്ട, വിജയ് സൂപ്പര്‍ സ്കൂട്ടറുകളി ലൂടെ പിന്നിട്ട്, ജാവബൈക്കിലൂടെ യൌവനചഷകം മൊത്തിക്കുടിക്കുകയോ അടിച്ചുപൊളി ക്കുകയോ അങ്ങനെയേതാണ്ടൊക്കെയോ ചെയ്തു. ഒരു തെന്നല്‍ പോലെ വരികയും മിന്നല്‍ പോലെ പോകുകയും ചെയ്ത ഏറ്റവും സുന്ദരകാലഘട്ടം .
ജാവാ ബൈക്ക് കൈവിടാതെതന്നെ മധ്യവയസ്സെത്തിയപ്പോള് അയാള് അതു വരെ സ്വപ്നംപോലും കണ്ടിട്ടില്ലായിരുന്ന പ്രീമിയര്പത്മിനി സ്വന്തമാക്കുകകയായിരുന്നു. അതോടെ തനിക്കു ഏതാണ്ടൊക്കെ പത്രാസ് കൈവന്നുവെന്നും,അത് ‘ചെലരെ’യൊ ക്കെ ഞെട്ടിച്ചുവെന്നും ഹരിദാസന് ബോദ്ധ്യപ്പെട്ടു. പഴയതൊന്നുമല്ല; ഇതാണെന്റെ ശരിക്കുള്ള ഭാര്യ എന്ന ഭാവത്തില്‍ അയാള് ആ കൊച്ചുകാറിനെ കെട്ടിപ്പിടിക്കും. തഴുകും. കുളിപ്പിച്ച് സുന്ദരിയാക്കും. പക്ഷെ, വണ്ടിയ്ക്ക് ഓട്ടം തീരെ കുറവാണ്. അങ്ങനെ പ്രത്യേകിച്ച് എങ്ങും പോകാനില്ല. വണ്ടി ഓടിക്കാതിട്ടേച്ചാല് യന്ത്രത്തകരാര്‍ വരുമെന്ന ഉപദേശം കേട്ടപ്പോള്‍, അല്ലെങ്കില്‍ അങ്ങനെയാണ്, അകലെയുള്ള ക്ഷേത്രങ്ങളിലും അകന്ന ബന്ധുഗൃഹങ്ങളിലും കുടുംബസമേതം സന്ദര്ശിക്കേണ്ടതിന്റെ ധാര്മ്മികപ്രതിബദ്ധത അയാള്ക്കോര്മ്മ വന്നത്. പിന്നെ അമാന്തിച്ചില്ല. പെട്രോളടി. ട്രിപ്പ് പോകല്‍. ട്രിപ്പ് പോകല്‍. പെട്രോളടി. അതൊരു കിടുക്കന്‍ കാലഘട്ടം.
വലിപ്പം, പ്രൌഡി, സാങ്കേതികത എന്നീ നിലകളില്‍ കുറച്ചുകൂടി കാലികമാവണമെന്ന ‘ബാഹ്യസമ്മര്‍ദ്ദം’ ശക്തമായപ്പോള്‍ അയാള് പത്മിനി വിട്ട് ഹിന്ദുസ്ഥാന്‍ അംബാസഡറിലേക്ക് മാറി. മാറ്റം പ്രകൃതിനിയമം. പക്ഷെ ഒരിക്കല്‍ ഒരാ ള്‍ തന്റെ കാര്‍ മാറി മറ്റൊന്ന് വാങ്ങുമ്പോള്‍ സ്വന്തം പ്രിയജീവിതത്തെ മാറ്റി അപരിചിതമായ മറ്റൊരു ജീവിതം ഒന്നില്‍ തുടങ്ങുകയാണെന്ന് അയാള് പിന്നീടെ അറിയൂ. അധികം വൈകാതെ അംബാസഡര്‍ മക്കള്‍ തലമുറയ്ക്ക് ‘പോരാഴിക’യാവുകയും മകന് വാങ്ങിയ ബിയെംഡബ്ലിയു അംബാസഡറിനെ ആദേശം ചെയ്യുകയും ഹരിദാസന് ജീവിതത്തില് ആദ്യമായി പിന്സീറ്റ് യാത്രികനാ വുകയും ചെയ്തു. പുതിയ കാറിന്റെ താക്കോല്‍ ഒരുവട്ടം കാണാന്പോലും മകന് അയാളെ അനുവദിച്ചില്ല. താക്കോലെവിടെ എന്ന് ചോദിച്ചപ്പോള്‍ താക്കോലൊക്കെ യുണ്ട് എന്ന് മകന് മുഖം തരാതെ പറഞ്ഞപ്പോള്‍ ഒരിക്കലും തീരില്ലെന്നു കരുതിയിരു ന്ന ഒരു സുന്ദരകാലഘട്ടത്തിന്റെയും തന്റെതന്നെയും ഒടുക്കവും മറ്റൊന്നിന്റെ തുടക്ക വും അയാള് കണ്ടറിഞ്ഞു. കത്തിനില്ക്കുമ്പോള് പകുതിക്ക് വെച്ച് കെട്ട പൂത്തിരി പോലെ അയാള് പാഴ്വസ്തുവായി. പഴയ കാലം പുതിയ കാലത്തിനു വഴിമാറുന്നു. വൈകാരികത യാത്രചോദിക്കാതെ, കണ്ണുതുടയ്ക്കുകപോലും ചെയ്യാതെ അയാള്ക്ക് മുന്നിലൂടെ ഇറങ്ങിപ്പോയി.
പിന്സീറ്റ് യാത്ര തുടരാന്‍ അയാള് ഇഷ്ടപ്പെട്ടില്ല. കാരണം ആ ഇരിപ്പില്‍ ഒരുതരം സുപ്താവസ്ഥയാണ്. ‘പഴയത്‘ ഓര്‍മ്മ വരുന്നു. ഓര്മ്മിക്കേണ്ടി വരുന്നു. ആ ഓര്‍മ്മയില്‍ മുഴുകുമ്പോള്‍ പൊയ്പോയ ദിനങ്ങള്‍ നാട്ടുമ്പുറത്തെ ഓല ദ്രവിച്ച കൊട്ടകയില്‍ കറുപ്പുംവെളുപ്പും ചലച്ചിത്രം പകല് പ്രദര്ശനം കണ്ട പോലെ മങ്ങിയ നരപ്പു ബാധിച്ച ചിത്രങ്ങളാകുന്നു. വെറുതെയെങ്കിലും ജീവിതാന്ത്യം ചിന്തിക്കും. എങ്ങനെയായിരിക്കും മരണമെന്ന്. പലതരത്തില് മരണപ്പെടാമല്ലോ. മുന്‍സീറ്റില്‍ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോഴേ ജീവിതമുള്ളൂ. കണ്ണും കാതും കൂര്പ്പിച്ച് ജാഗ്ര തയില്‍ മുന്നോട്ടാണ് യാത്ര. ചരൈവേതി. പക്ഷെ, സ്റ്റിയറിംഗ് നഷ്ടപ്പെട്ടാല് പിന്നെ, അചരൈവേതി.
ആ കാലഘട്ടത്തിന്റെ അന്ത്യത്തില് അങ്ങനെ പിന്സീറ്റ് യാത്രയും മതിയാക്കി അയാള് സ്വയം ഡ്രൈവിംഗ് ആരംഭിച്ചു. രണ്ടു കൈകള്‍ കൊണ്ടും ചക്രങ്ങള് തിരിച്ചു മുമ്പോ ട്ടും പുറകോട്ടും സവാരി ചെയ്യാവുന്ന മുച്ചക്രവണ്ടി. അതിനും ഒരു യോഗം.
ജീവിതത്തില് ഒരാള്‍ ആവശ്യത്തിനും അനാവശ്യ ത്തിനുമായി എത്രതരം വാഹനങ്ങള് വാങ്ങുന്നു. തനിക്കു വേണ്ടി താന് ഇഷ്ടപ്പെട്ട വണ്ടി വാങ്ങുന്നു, എന്ന് വിശ്വസിക്കുന്ന മനുഷ്യന്‍, നിര്മ്മാണസ്ഥാപനങ്ങളുടെ വിവിധ ശ്രേണികള് തിരഞ്ഞെടുത്തു വാങ്ങി, ജീവിതകാലം മുഴുവന്‍ നിശ്ചിത-മാസ-ഗടു അടച്ചു മുടിയാന് വേണ്ടിയാണ് താന് ജനിച്ചിട്ടുള്ളതെന്നറിയുന്നില്ല.
പിന്നീടാണ് ഒരുനാള് അയാള് തലപ്പത്ത് കറങ്ങുന്ന ചുവപ്പ് വെളിച്ചവും ‘നിലവിളി’ശബ്ദവുമുള്ള വെളുത്ത വണ്ടിയില്‍ കിടന്നത്. അങ്ങനെ എന്തെല്ലാം വണ്ടികള്‍.
ഇപ്പോള് അയാളെ മേശവണ്ടിയില്‍ കൊണ്ടുപോകാനുള്ള നീല മാലാഖമാ ര് വന്നുചേര്ന്നു. കട്ടിലില്‍ നിന്ന് തപ്പിപ്പിടഞ്ഞെണീറ്റ് താന് തന്നെ മേശവണ്ടിയെ ആദ്യമായി പ്രാപിക്കാനെന്നപോലെ മുന്നോട്ടു ഏന്തി. മാലാഖമാര്‍ അയാളെ താങ്ങി, അതില്‍ കയറ്റിക്കിടത്തി. അയാളുടെ ഭാര്യ ഏതോ അപരിചിതന്റെ മൃതദേഹത്തെ ഐസുപെട്ടിയില് എടുത്തുവയ്ക്കാന് നിര്ബന്ധിതയാകുമ്പോഴെന്ന പോലെ നിര്വികാരമായി മാലാഖമാരെ സഹായിച്ചു. അന്ത്യസമയം ആഗതമായപ്പോള്‍ പതിവുപോലെ എല്ലാം പെട്ടെന്നായി. മേശവണ്ടിയില്‍ മലര്‍ന്നു കിടന്നു ചിരിച്ചുകൊണ്ടാണ് അയാള് ഓപ്പറേഷന് തീയറ്ററിനകത്തേയ്ക്കും പിന്നെ ജീവിതത്തിനു പുറത്തേയ്ക്കും സഞ്ചരിച്ചത്.
പിന്നീട് ഒരു വണ്ടി മാത്രമേ ഹരിദാസനു വേണ്ടി ചക്രമുരുട്ടിയുള്ളൂ. അതുപക്ഷേ, അസ്ഥികള്‍ കണ്ടെത്തിയ ശേഷം അവശിഷ്ടങ്ങള് തൂമ്പയില് വാരി നിറച്ച മൂന്നു ഭസ്മച്ചാക്കുകള്ക്കകത്തായിരുന്നതിനാല് വണ്ടിയേതാണെന്ന് അറിയാന്‍ കഴിഞ്ഞില്ല. ടെമ്പോട്രാവലരോ, ബീയെം ഡബ്ലിയുവോ എന്ന്.
No comments:
Post a Comment